രാജ്യത്ത് ജി എസ് ടി നടപ്പാക്കി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിരവധി പേര്‍ വിമരശിച്ചും നിരവധി പേര്‍ അനുകൂലിച്ചും രംഗത്തുണ്ട്. രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതൃപ്തി പുകയുന്നതായി കാണാന്‍ സാധിക്കും. ജി എസ് ടി സംബന്ധിച്ച് പരാതികള്‍ ഏറുമ്പോഴും വരുമാന കണക്ക് കാണിച്ചാണ് ഇതിനെ എല്ലാം ബി ജെ പിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത്.
തുടക്കത്തില്‍ ജി എസ് ടി സമര്‍പ്പിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എളുപ്പത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നവിധത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നു. 2018 ല്‍ 1.08 കോടി ജി എസ് ടി രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആകുമ്പോള്‍ അത് 1.36 കോടിയിലേക്ക് ഉയര്‍ന്നു.
അതേസമയം ജി എസ് ടി നടപ്പാക്കിയ ശേഷം എടുത്ത് പറയേണ്ട മറ്റൊരു നേട്ടമാണ് വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവ്. കഴിഞ്ഞ എപ്രില്‍ മാസത്തിലാണ് റെക്കോര്‍ഡ് നേട്ടം ഉണ്ടായത്. അന്ന് 1.87 ലക്ഷം കോടിയാണ് ജി എസ് ടി വരുമാനം ലഭിച്ചത്. മേയില്‍ ഇത് 1.57 ലക്ഷം കോടിയും ജൂണില്‍ 1.67 ലക്ഷം കോടിയുമായിരുന്നു.
ജി എസ് ടി നടപ്പാക്കിയതോടെ രാജ്യത്ത് ചരക്ക് നീക്കം വളരെ എളുപ്പത്തിലായി. ഉദ്യോഗസ്ഥരുടെ ഇടപാടുകള്‍ ഭയന്ന് ചരക്ക് നീക്കത്തിന് മടിച്ചു നിന്ന പലരും വാണിജ്യ മേഖലയിലേക്ക് എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജി എസ് ടി വന്നതോടെ വാണിജ്യ നികുതി വകുപ്പിന്റെ ചെക്‌പോസ്റ്റുകള്‍ ഇല്ലാതായി.
അതേസമയം ജി എസ് ടിയില്‍ തട്ടി പലപ്പോഴും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കലഹിക്കുന്നതും പതിവാണ്. നികുതി നിര്‍ണയിക്കുവാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നഷ്ടമായി. പലപ്പോഴും സംസ്ഥാനങ്ങളുടെ ആവശ്യം ജി എസ് ടി കൗണ്‍സില്‍ അംഗീകരിക്കാറുമില്ല. അതേസമയം വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ ജി എസ് ടിക്ക് സാധിച്ചില്ലെന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.
കേരളം പൊതുവെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമാണ്. ഉപഭോക്തൃ സംസ്ഥാനം അയതുകൊണ്ട് നികുതി വരുമാനം കുതിച്ചുയരും എന്നായിരുന്നു പ്രതീക്ഷ എന്നാല്‍ അതുണ്ടായില്ല. ജി എസ് ടി വരുമാനം കൃത്യമായി സംസ്ഥാനത്തിന് ലഭിക്കാത്തതാണ് കാരണം. അതേസമയം ജി എസ് ടി നഷ്ടപരിഹാരം കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ കേരളത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.